ബിജെപി വിഭാവനാ ചെയ്യുന്ന ഹിന്ദു ഐക്യത്തിനു മുന്നോടിയായി കേരളത്തിൽ ഉണ്ടാകുമെന്ന് അടുത്തകാലത്ത് പ്രഖ്യാപിക്കപ്പെട്ട ഈഴവ-നായർ ഐക്യം പൊളിഞ്ഞു. അങ്ങനെ 1950ൽ മന്നത്ത് പത്മനാഭനും ആർ. ശങ്കറുംകൂടി ഉണ്ടാക്കിയ ഹിന്ദു മണ്ഡലത്തിന്റെയും 2012ൽ വെള്ളാപ്പള്ളിയും സുകുമാരൻ നായരും ചേർന്നുണ്ടാക്കിയ ഹിന്ദു മഹാസഖ്യത്തിന്റെയും ഗതി പുത്തൻ നീക്കത്തിനും ഉണ്ടായി.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ജനുവരി 18ന് മുന്നോട്ടുവച്ച നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യത്തിനുള്ള ആഹ്വാനം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്വാഗതം ചെയ്തതോടെ ഒരു പുത്തൻ ചരിത്രം കുറിക്കപ്പെടുന്നു എന്ന് പൊതുവെ ധാരണ ഉണ്ടായതാണ്. എന്നാൽ, ജനുവരി 21ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപി ബോർഡ് യോഗം നിർദേശിച്ച ഐക്യം സംബന്ധിച്ച് ചർച്ച ചെയ്യാൻ ജനുവരി 26ന് പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ഐക്യനിർദേശം തള്ളി. അതോടെ ഈഴവ-നായർ ഐക്യനീക്കം വീണ്ടും പെളിഞ്ഞു.
എന്നാൽ, 1950ലും 2012ലും ഉണ്ടായ പരാജയങ്ങളുടെ രൂപമല്ല ഇക്കുറി. ഐക്യനീക്കം പൊളിഞ്ഞെങ്കിലും ഇരുസമുദായത്തിന്റെയും നേതാക്കൾ ഐക്യനീക്കം പൊളിഞ്ഞതിനെക്കുറിച്ച് നടത്തുന്ന പ്രതികരണങ്ങൾ പഴയകാലത്തെപോലെ പരസ്പരം കുറ്റപ്പെടുത്തുന്നതല്ല എന്നത് ഈ പരാജയത്തിലെ വലിയ സവിശേഷതയാണ്. എസ്എൻഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സംശയലേശമെന്യേ വ്യക്തമാക്കി.
ഐക്യവുമായി മുന്നോട്ടു പോയാൽ എൻഎസ്എസിന്റെ സമദൂര സിദ്ധാന്തം നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈഴവ-നായർ ഐക്യത്തിനു പിന്നിൽ ബിജെപിയാണെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്ന് വ്യക്തമായതുകൊണ്ടാണ് ബോർഡ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചയ്ക്ക് നിയോഗിച്ചതിലൂടെ സംശയം ശക്തമായി. “തുഷാറിനെ ചർച്ചയ്ക്കു വിടരുതായിരുന്നു”- സുകുമാരൻ നായർ പറഞ്ഞു. അതുകൊണ്ട് ചർച്ചയ്ക്കായി വരേണ്ടെന്ന് താൻതന്നെ വിളിച്ചു പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യം ഇന്നല്ലെങ്കിൽ നാളെ
ഈ തിരിച്ചടിക്കു വെള്ളാപ്പള്ളി നൽകുന്ന ഭാഷ്യം വളരെ ഇരുത്തം വന്നതായി. അദ്ദേഹം തെല്ലും തളരുന്നില്ല. നായർ-ഈഴവ ഐക്യമല്ല ഹിന്ദുക്കളുടെ ഐക്യമാണ് ലക്ഷ്യം. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന അഭിപ്രായം സുകുമാരൻ നായർ മാറ്റിയിട്ടില്ല. അതാണ് വെള്ളാപ്പള്ളിയെ സന്തോഷിപ്പിക്കുന്ന ഘടകം. ഈ നീക്കത്തിൽ രാഷ്ട്രീയമില്ലെന്ന് വെള്ളാപ്പള്ളി പറയുന്നു. നിഷ്കളങ്കനായ സുകുമാരൻ നായർ വ്യക്തിപരമായ അഭിപ്രായം ആദ്യം പറഞ്ഞു. എൻഎസ്എസ് ഡയറക്ടർ ബോർഡ് കൂടിയപ്പോൾ അതു തിരുത്തേണ്ടിവന്നത് എന്തുകൊണ്ടെന്ന് നമുക്കറിയാം. സംഘടനയുടെ സെക്രട്ടറി എന്ന നിലയിൽ സുകുമാരൻ നായർക്ക് ആ തീരുമാനം മാലോകരെ അറിയിക്കേണ്ടിവന്നു. അതുകൊണ്ട് നാം നിരാശരല്ല. ഇന്നല്ലെങ്കിൽ നാളെ ഹിന്ദു ഐക്യം ഉണ്ടാവും.
“ഈ തീരുമാനത്തിന്റെ പേരിൽ സുകുമാരൻ നായരെയോ നായർ സമുദായത്തെയോ തള്ളിപ്പറയരുത്. ഞാൻ ഒരിക്കലും നായർ സഹോദരങ്ങളെ കുറ്റം പറയില്ല. സുകുമാരൻ നായർ നിഷ്കളങ്കനാണ്. ഇന്നല്ലെങ്കിൽ നാളെ നടക്കേണ്ട കാര്യമാണിത്. നായർ സമുദായം നമ്മുടെ സഹോദര സമുദായമാണ്. നമ്മുടേത് ഒരു മതമാണ്. ഒരു വിശ്വാസമാണ്. ഒരേ ആചാരങ്ങളാണ്. നമ്മുടെ അനുഷ്ഠാനങ്ങൾ ഒന്നാണ്. ഈ തീരുമാനത്തിന്റെ പേരിൽ അവരെ തള്ളിപ്പറയരുത്. ചോര കുടിക്കാൻ നടക്കുന്നവരുണ്ട്. അവർക്ക് ഇരയാകരുത്. ചില കുറുക്കന്മാരുണ്ട്. അവരുടെ കെണിയിൽ വീഴരുത്. ഞാൻ ചില സാമൂഹിക സത്യങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ, മുഖ്യമന്ത്രിയുടെ കാറിൽ പോയതിന് എല്ലാവരും പരിഹസിച്ചപ്പോൾ സുകുമാരൻ നായർ നമുക്ക് ശക്തമായ പിന്തുണ തന്നു. അത് എനിക്ക് കരുത്തു പകർന്നു. രാഷ്ട്രത്തെ ഹൈജാക്ക് ചെയ്യാൻ നോക്കുന്ന ശക്തികളുണ്ട്.” -വെള്ളാപ്പള്ളി മുന്നറിയിപ്പു നൽകി. പോരാട്ടം അവർക്കെതിരേയാണ്. അതായത് ഈ തിരിച്ചടികൊണ്ട് വെള്ളാപ്പള്ളി മുന്നോട്ടുവച്ച കാൽ പിൻവലിക്കുന്നില്ല. അദ്ദേഹം മുന്നോട്ടുതന്നെയാണ്. അസാധാരണ സ്വരമാണ് വെള്ളാപ്പള്ളിയിൽനിന്നുയർന്നത്.
സൂക്ഷിച്ചാണ് സുകുമാരൻ നായരും സംസാരിച്ചത്. വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചില്ല. വെള്ളാപ്പള്ളിക്കു പെട്ടെന്നു പത്മഭൂഷണ് കിട്ടിയതാണ് ഐക്യനീക്കത്തിന് പിന്നിൽ ബിജെപി കളിക്കുന്നില്ലേ എന്നു ചിന്തിക്കാൻ സുകുമാരൻ നായരെ പ്രേരിപ്പിച്ചതെങ്കിലും വെള്ളാപ്പള്ളിക്ക് പത്മഭൂഷണ് കൊടുത്തത് തെറ്റിപ്പോയി എന്നൊന്നും സുകുമാരൻ നായർ പറഞ്ഞില്ല. വെള്ളാപ്പള്ളി പത്മ പുരസ്കാരത്തിന് അർഹനാണെന്നും സുകുമാരൻ നായർ പറഞ്ഞു. വെള്ളാപ്പള്ളി മുന്നോട്ടുവച്ച ഹിന്ദു ഐക്യം വേണ്ടതല്ലെന്നും സുകുമാരൻ നായർ പറഞ്ഞില്ല. “ഞാൻ സ്വാഗതം ചെയ്ത നിർദേശമാണത്. എന്നാൽ, പിന്നീട് ഞാൻ തന്നെ വിശകലനം ചെയ്തപ്പോൾ ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞു പിന്മാറി. അതിൽ അടിയൊഴുക്കുണ്ടെന്നു തോന്നി. അവർ ബിജെപിയുമായി ചേർന്നു നടത്തുന്ന നീക്കമായി തോന്നി. ചർച്ചയ്ക്കായി വിടുന്നത് ബിജെപി മുന്നണിയുടെ നേതാവിനെ. അതിനിടെ കേന്ദ്രത്തിന്റെ അംഗീകാരം കിട്ടി. പത്മഭൂഷണ്. അത്ര ശുദ്ധമല്ല ഇടപെടൽ എന്നും തോന്നി. എൻഎസ്എസിന് സമദൂരമാണ്. അതു തെറ്റിച്ച് ഒരു നീക്കുപോക്കുമില്ല. അതിനാൽ ഞാൻതന്നെ ഈ തിരുമാനം ഡയറക്ടർ ബോർഡ് യോഗത്തെ അറിയിക്കുകയായിരുന്നു.” -സുകുമാരൻ നായർ വിശദീകരിച്ചു. ബോർഡല്ല, താൻ തന്നെയാണ് തീരുമാനം മാറ്റിയത് എന്ന് സമർഥിക്കുകകൂടിയാണ് അദ്ദേഹം ചെയ്തത്.
ഐക്യനീക്കം പരാജയപ്പെട്ടത് പതിവുപോലെ നേതാക്കന്മാരുടെ ഈഗോ കൊണ്ടല്ല എന്നത് ഈ പരാജയത്തിലെ നല്ല വശമാണ്. പിന്നെ എന്തുകൊണ്ട് പരാജയപ്പെട്ടു? ആരാണ് പരാജയപ്പെടുന്നത്? സുകുമാരൻ നായരോ? എൻഎസ്എസ് ഡയറക്ടർ ബോർഡ് ശക്തി തെളിയിച്ചു എന്ന് വ്യാഖ്യാനിക്കുന്നതും ശരിയാവില്ല. സുകുമാരൻ നായർക്ക് എൻഎസ്എസ് ഡയറക്ടർ ബോർഡിൽ സ്വാധീനം കുറഞ്ഞതിന്റെ സൂചനയാണ് ഈ തീരുമാനം എന്ന് അധികം പേർ വിശ്വസിക്കില്ല.
ഒരേ മതവിശ്വാസികളാണെങ്കിലും ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് മുന്നാക്ക സമുദായവും പിന്നാക്ക സമുദായവുമായുള്ള രണ്ട് സമൂഹങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുക അത്ര എളുപ്പമല്ല എന്ന സാമൂഹിക യാഥാർഥ്യം ഉണ്ടാക്കുന്ന സ്വാഭാവിക ദുരന്തമാണിത്. പിന്നാക്ക സമുദായങ്ങൾക്കു കിട്ടുന്ന ആനുകൂല്യങ്ങൾ മുന്നാക്കക്കാർക്കു പിടിക്കില്ല. മുന്നാക്കക്കാർ നടത്തുന്ന അവകാശ സമരങ്ങൾ പിന്നാക്കക്കാർക്കും പഥ്യമാവില്ല. ഹൈന്ദവരിലും ക്രൈസ്തവരിലും ഭരണഘടനാപരമായ ഈ തിരിവുണ്ട്. മുസ്ലിംകളിൽ ഇല്ല. അതുകൊണ്ട് അവർക്ക് എല്ലാ കാര്യത്തിലും ഒന്നിച്ചു നിൽക്കാനാകുന്നു.
മുസ്ലിം ലീഗ് വിരോധം
നായർ, ഈഴവ ഐക്യനീക്കം പൊളിഞ്ഞെങ്കിലും അതിനു പ്രധാന കാരണമായ മുസ്ലിം ലീഗ് വിരോധം വെള്ളാപ്പള്ളി ഊതിക്കത്തിക്കുന്നുണ്ട്. ലീഗ് രാഷ്ട്രീയശക്തി ഉപയോഗിച്ച് അന്യായമായി പലതും നേടുന്നു എന്ന വാദം അദ്ദേഹം ആവർത്തിച്ച് ഉന്നയിക്കുന്നു. ഈ വികാരം ചില ക്രൈസ്തവരിലും ഉണ്ട്. ന്യൂനപക്ഷാനുകൂല്യങ്ങൾപോലും 80 ശതമാനവും മുസ്ലിം സമുദായത്തിന് ഒറ്റയ്ക്കു കിട്ടാൻ കാരണം ലീഗാണ്.
ന്യൂനപക്ഷ വകുപ്പിലെ മന്ത്രിമാർ എല്ലാക്കാലത്തും മുസ്ലിംകൾ ആയിരുന്നു. രണ്ടാം പിണറായി സർക്കാർ രൂപംകൊള്ളുന്ന കാലത്ത് ഈ വകുപ്പു മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യണം എന്ന് ക്രൈസതവ മെത്രാന്മാർ ആവശ്യപ്പെട്ടതും പിണറായി അംഗീകരിച്ചതുമാണ്. തുടക്കത്തിൽ പിണറായി തന്നെയാണ് ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. പിന്നീടത് വി. അബ്ദുറഹിമാന് കൈമാറി. ന്യൂനപക്ഷ വകുപ്പ് അദ്ദേഹത്തിനാണ് എന്നായിരുന്നു വകുപ്പ് വിഭജന സമയത്ത് മുഖ്യമന്ത്രി അറിയിച്ചതെങ്കിലും ഫലത്തിൽ അദ്ദേഹത്തിന് കൊടുത്തില്ല. മുഖ്യമന്ത്രി വകുപ്പ് സൂക്ഷിച്ചു. പിന്നീട് അബ്ദുറഹിമാനുതന്നെ കൊടുക്കുകയും ചെയ്തു.